Wednesday, July 3, 2013

സി ദാവൂദിന്റെ മനുഷ്യാവകാശ സങ്കൽപ്പങ്ങൾ

               

 ആലുവ നിർമ്മല ഹൈസ്‌ക്കൂളിൽ മുസ്ലിം പെൺകുട്ടികൾക്ക് ശിരോവസ്ത്രമണിയാനുള്ള അവകാശം നിഷേിച്ചതിനെതിരെ ജമാഅത്തെ ഇസ്ലാമിയുടെ ബൗദ്ധികവക്താക്കളിലൊരാളായ സി ദാവൂദ് മാധ്യമത്തിലെഴുതിയ ലേഖനമാണ് ഈ കുറിപ്പിനടിസ്ഥാനം. 
അദ്ദേഹം ഉന്നയിക്കുന്ന പ്രധാന വാദമുഖങ്ങൾ ഇവയാണ്.
1 ഒരു മീറ്റർ നീളം വരുന്ന തട്ടം എന്ന തുണിക്കഷണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ 1879 നു ശേഷം 2009 ൽ സാർക്കോസി പാർലമെന്റിന്റെ ഇരു സഭകളും വിളിച്ചു കൂട്ടി. പൊതു ഇടങ്ങളിൽ ശിരോവസ്ത്രം നിരോധിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. 
2 തട്ടമിട്ടതിന്റെ പേരിൽ മുസ്ലിം പെൺകുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നത് കേരളത്തിൽ വ്യാപകമാണ്. 
4.തട്ടം ധരിക്കൽ പോലുള്ള പ്രശ്‌നത്തെ മതമൗലിക വാദികൾ വർഗീയ പ്രശ്‌നമായി ഉയർത്തിക്കൊണ്ടു വരാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഗവൺമെൻറ് ഉത്തരവ് മുസ്‌ലിം വിരുദ്ധമാണ്. 
4 ഇത്തരം പ്രശ്‌നങ്ങൾ ഉയർന്നു വരുന്നത് മുസ്ലിങ്ങളിൽ ജനാധിപത്യ പരമായ കാഴ്ച്ചപ്പാട്  വർദ്ധിച്ചതു കൊണ്ടാണ്.
3.ഫാദർ പോൾ തേലക്കാട്ട് മാനേജ്‌മെന്റ് നടപടിയെ ന്യായീകരിച്ചു.
5 മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായത്തിൽ ഗവണ്മെന്റ് ഉത്തരവിറക്കിയത് സോദ്ദേശ്യമായാണ്.
6 ബ്രിട്ടണിൽ വർഷം ശരാശരി 5000 പേർ ഇസ്ലാം മതം സ്വീകരിക്കുന്നു.
         ആദ്യമേതന്നെ പറയട്ടെ നിർമ്മല ഹൈസ്‌കൂൾ മാനേജ്‌മെന്റിന്റെ നടപടി നിർമ്മലം എന്നപേരിനു വിപരീതമാണ് എന്നതിൽ ഒരു തർക്കവുമില്ല. തീർച്ചയായും വസ്ത്ര ധാരണത്തിനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണത്. സ്വതന്ത്രമായി ചിന്തിക്കുന്ന ഏതൊരു വ്യക്തിയും സി ദാവൂദിന്റെ  അഭിപ്രായത്തോടു യോജിക്കും. പക്ഷേ അദ്ദേഹം പച്ചക്കോട്ടു വിവാദത്തിൽ സ്വീകരിച്ച നിലപാട് എന്തായിരുന്നു? അഥവാ അങ്ങിനെയൊന്നുണ്ടെങ്കിൽത്തന്നെ അതെന്തായിരിക്കുമെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളു. 
     സാർക്കോസിയുടെ നീക്കം വീണ്ടും അധികാരത്തിലെത്താൻ ഏതൊരു രാഷ്ടീയക്കാരനും നടത്തുന്ന ഗൂഢനീക്കങ്ങളിൽ ഒന്നു മാത്രമായിരുന്നു. ഫ്രാൻസിൽ പത്തു ശതമാനം മുസ്ലിങ്ങളാണ്. യൂറോപ്പിലെവിടെയും മുസ്ലിങ്ങൾക്കിടയിൽ വർഗീയമായ ഉണർവ് രൂപപ്പെട്ടു വരുന്നത് പൊതുവെ മതപരത കുറഞ്ഞ അവിടുത്തെ ഭൂരിപക്ഷ സമൂഹത്തിൽ അലോസരമുണ്ടക്കുന്നുണ്ട്. അതിൽത്തന്നെ വംശീയമായി ചിന്തിക്കുന്ന വലതുപക്ഷ സമൂഹത്തിന്റെ വോട്ടു നേടി അധികാരത്തിൽ വരാമെന്നതായിരുന്നു സർക്കോസിയുടെ നീക്കം. എന്നാൽ ഫ്രഞ്ചു ജനത അദ്ദേഹത്തെ നിർദ്ദയം തള്ളിക്കളയുകയാണുണ്ടായത്. സർക്കോസി നിരോധിച്ചത് ശിരോ വസ്ത്രം മാത്രമായിരുന്നില്ല കുരിശുമാല ജൂതത്തൊപ്പി സിക്ക് തലപ്പാവ് തുടങ്ങിയവയെല്ലാമായിരുന്നു. അതും പൊതു സ്‌കൂളുകളിലായിരുന്നു. 
        സർക്കൊസി ശിരോവസ്ത്രത്തെ ഉപയോഗിച്ചതു പോലെ തന്നെയാണ് ബി ജെ പി ബാബരി പള്ളിയെയും ഉപയോഗിച്ചത്. മോഡി കൂട്ടക്കൊലകളെയും. ഇസ്ലാമിസ്റ്റുകളും ജനപിന്തുണ നേടാൻ ഇതേ പാത തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. സിയാവുൽഹക്ക് അധികാരത്തിലെത്തിയപ്പോൾ ആദ്യം ചെയ്തത് ശരീഅത്ത് എന്ന പേരിൽ സ്ത്രീകളുടെ വസ്ത്രധാരണരീതിയിൽ കാർക്കശ്യം കൊണ്ടു വരികയായിരുന്നു. താലിബാന്റെ നയവും വ്യത്യസ്ഥമല്ല. സിയാഭരണകൂടത്തെയും താലിബാനെയും പിന്തുണക്കുന്ന സമീപനമാണ് ദീവൂദിന്റെ സംഘത്തിനുള്ളത്. ബംഗ്ലാദേശിൽ സോഷ്യൽ നെറ്റ് വർക്കിലൂടെ സ്വതന്ത്രമായ ആശയപ്രചരണം നടത്തുന്നവരെ ജയിലിലടക്കമമെന്നു അക്രോശിച്ചു കൊണ്ട് തെരുവുകളെ യുദ്ധക്കളമാക്കുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള വർഗീയ സംഘടനകൾ. ഇക്കാര്യത്തിലും അവർ അഭിപ്രായം പറയില്ല. കാരണം മനുഷ്യാവകാശം എന്നത് മുസ്ലിങ്ങളുടെ അവകാശം മാത്രമാണ് വർഗീയ ചിന്തകർക്ക്. സെക്കുറിസത്തിന്റെ പേരിൽ ഫ്രഞ്ച് ഗവണ്മെന്റ് സ്വീകരിച്ച അതേ മൗലികവാദ നിലപാടുതന്നെയാണ് ആധുനിക തുർക്കിയുടെ പിതാവായ കമാൽ പാഷയും സ്വീകരിച്ചത്. പശ്ചാത്യവൽക്കരണത്തിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിൽ ശിരോവസ്ത്രം നിരോധിച്ച നടപടിയോടുള്ള പ്രതിഷേധത്തെ വളർത്തിക്കൊണ്ടു വന്നാണ് ഇസ്ലാമിസ്റ്റുകൾ അവിടെ അധികാരം നേടിയത്. അവിടുത്തെ പ്രസിദ്ധമായ ജസിം പാർക്ക് ഷോപ്പിങ്ങ് കോംപ്ലക്‌സ് നിർമ്മാണത്തിന്റെ ഭാഗമായി നശിപ്പിക്കാനൊരുങ്ങുന്നതിനെതിരെ വലിയ പ്രക്ഷോഭത്തെ നേരിടുകയാണ്  ഗവണ്മെന്റ്. പൊതു ഇടങ്ങൾ സംസ്‌കാരസമന്വയത്തിനുള്ള അടിസ്ഥാന കേന്ദ്രങ്ങളാണ്. ഇസ്ലാമിസ്റ്റുകളെ സംബന്ധിച്ച് ഒത്തു ചേരാൻ പള്ളികളുള്ളപ്പോൾ പിന്നെന്തിനു പാർക്ക്. 
2  തട്ടം ധരിക്കുന്നതിന്റെ പേരിൽ അപമാനിക്കപ്പെടുന്ന മുസ്ലിം കുട്ടികൾ ഉണ്ടാകാമെന്ന വാദത്തോടു യോജിക്കുന്നു. അത് അപലപനീയമാണ്. അതിനെക്കാൾകൂടുതൽ തട്ടം ധരിക്കാതെ വരുന്ന കുട്ടികളെ, ഷാൾ മാത്രം ധരിച്ചു വരുന്നവരെ മാനസികമായി പീഡിപ്പിക്കുന്ന സദാചാരപ്പോലീസുകാരായ വിദ്യാർഥികളും ടീച്ചർമാരും മുസ്ലിം ഭൂരിപക്ഷ സ്‌കൂളുകളിലുണ്ട് എന്ന കാര്യത്തിൽ ദാവൂദ് മൗനം പാലിക്കുന്നു. അവിടെ മതത്തിന്റെ നിയമം സ്വീകരിക്കാം. മറുപുറത്ത് ജനാധിപത്യവും ഉപയോഗിക്കാം. ജമാഅത്തെ ഇസ്ലാമിക്കാർക്ക് ഇന്ത്യ നൽകുന്ന സ്വാതന്ത്ര്യം ചെറുതൊന്നുമല്ല.  
3 തട്ടവും തൊപ്പിയുമെല്ലാം വർഗീയമായ ചേരിതിരിവിനു വേണ്ടി ഉപയോഗിക്കുകയും സംഘർഷങ്ങളുണ്ടാക്കാൻ സാധത സൃഷ്ടിക്കുകയും ചെയ്യുന്ന ഒരന്തരീക്ഷം ഇവിടെ നിലനിൽക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. ഉദാഹരണങ്ങൾ ഏറെയുണ്ട്. (കൂടുതൽ വിവരങ്ങൾക്ക് ഉച്ചാടനം എന്ന ബ്ലോഗിൽ തകർത്ത പള്ളി ഉയരുന്ന ചിഹ്നഗോപുരങ്ങൾ എന്ന ലേഖനം നോക്കുക.-പച്ചക്കുതിര-ഡിസംബർ ലക്കം)
4 ജനാധിപത്യ പരമായ കാഴ്ചപ്പാട് എന്നതിനെക്കാൾ വർഗീയമായി ഒന്നിച്ചു നിൽക്കാനുള്ള പ്രവണതയാണ് മുസ്ലിങ്ങളിൽ കൂടുതളായി വളർന്നു വന്നിട്ടുള്ളത്. ബാബരി മസ്ജിദിന്റെ പതനം ഉണ്ടാക്കിയ മുറിവുകളും അതി വൈകാരികതയുമെല്ലാമാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. വർഗീയതയെ ജനാധിപത്യപരമെന്നു തെറ്റിദ്ധരിക്കുന്നത് ശരിയല്ല. 
5 പോൾ തേലക്കാട്ട് മതപുസ്തകങ്ങൾക്കപ്പുറം ചിലതു വായിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹം നിർമ്മല  സ്‌കൂളിന്റെ ജനാധിപത്യ വിരുദ്ധ നടപടിയെ ന്യായീകരിച്ചാൽ മറ്റുള്ളവരുടെ കാര്യം എന്തു പറയാൻ? നിഗൂഡവർഗീയതയാണ് ക്രൈസ്തവ സഭകളുടെ സവിശേഷത.  ആന്തരികമായി പ്രായോഗികതയിൽ ഊന്നി പാശ്ചാത്യ വ്യക്തിവാദസമീപനം സ്വീകരിച്ച് അതിജീവനത്തിനു വേണ്ടി ഏതറ്റം വരെ പോകുമ്പോഴും ബാഹ്യമായി കേരളീയമായ/ഭാരതീയമായ ചിഹ്നങ്ങൾ എല്ലാം ഉപയോഗിച്ച് പൊതു സമ്മിതി നേടിയെടുക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. കേരളത്തിനൊരു കൃസ്ത്യൻ മുഖ്യമന്ത്രിയെ ഉൾക്കൊള്ളാനാവും. എന്നാൽ ഒരു മുസ്ലിം മുഖ്യമന്ത്രിയെ ഉൾക്കൊള്ളാനാവുമോ എന്നു സംശയമാണ്.  ആ ബോധം സൃഷ്ടിച്ചതിൽ വൈകാരികതയ്ക്കടിപ്പെട്ട മുസ്ലിം മത,രാഷ്ട്രീയ നേതൃത്വങ്ങളുടെ പങ്ക് വളരെ വലുതാണ്. നിലവിളക്കിനെയും മറ്റും വിമർശിച്ച് കോലാഹലമുണ്ടാക്കുമെങ്കിലും മുസ്ലിംസമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ വൈകാരികതയിൽ ഊന്നിയ അവരുടെ മനസ്സ്   ഹിന്ദുമനസ്സിനോട് അത്രമേൽ ചേർന്നു നിൽക്കുന്നതുമാണ് എന്നു കാണാൻ പറ്റും. 
5  പ്യൂബർട്ടിയാണ് ഇസ്ലാമിൽ വിവാഹത്തിന്റെ അടിസ്ഥാനം എന്ന വാദം  ഉന്നയിക്കാൻ ഇവിടെ ആരും മുതിർന്നില്ല എന്നത് നമ്മുടെ സമൂഹം നേടിയ നവോത്ഥാന മൂല്യങ്ങൾ മുസ്ലിം സമൂഹവും പങ്കു വെക്കുന്നതു കൊണ്ടാണ്. മറ്റൊരു മുസ്ലിം ഭൂരിപക്ഷരാജ്യത്താണെങ്കിൽ ആയിഷാബീവിക്ക് പത്തു വയസ്സിൽ താഴെയുള്ളപ്പോഴല്ലേ നബി വിവാഹം കഴിച്ചത് എന്ന് വാദിക്കാൻ ആളുണ്ടായേനെ. കാന്തപുരം പോലും 16 വയസ്സാക്കണം എന്നല്ലേ പറഞ്ഞുള്ളൂ. ഭാഗ്യം. ഇത് പൊതുവിടങ്ങളിൽ ചർച്ചയാവുമ്പോഴാണ് ഒരു സമൂഹം തങ്ങളെ മറ്റു സമൂഹങ്ങളുമായി താരതമ്യം ചെയ്യുകയും ഉള്ളിലെ ജീർണ്ണതകളെ തിരിച്ചറിയുകയും ചെയ്യുന്നത്. ഇസ്ലാം മുന്നോട്ടു വെക്കുന്ന മറ്റു പല ആദർശങ്ങളെയും തമസ്‌ക്കരിക്കുകയും പതിനാറു വയസ്സിൽ കല്യാണം കഴിക്കുന്നത് നിയയമ വിധേയമാക്കണം എന്നൊക്കെയുള്ള വാദങ്ങൾ മുന്നോട്ടു വെക്കുകയും ചെയ്യുന്നത് കാലത്തിൽ നിന്നും പിന്നോട്ടു സഞ്ചരിക്കലാണ്. 
6 ബ്രിട്ടണിൽ വർഷം തോറും 5000 പേർ ഇസ്ലാം മതം സ്വീകരിക്കുന്നു എന്നൊക്കെ എഴുതി വിടാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. പക്ഷേ അത് തൊണ്ട തൊടാതെ വിഴുങ്ങാൻ അധികമാളുണ്ടാകുമെന്നു തോന്നുന്നില്ല. ഇതേ വാദം നാസ്തികരുയർത്തിയാൽ ദാവൂദ് തോറ്റു തുന്നം പാടുകയേയുള്ളു. സ്വീഡൻ ഡെന്മാർക്ക് തുടങ്ങി പല യൂറോപ്യൻ രാജ്യങ്ങളിലും ഭൂരിപക്ഷം പേരും മതങ്ങളിൽ നിന്നു മോചനം നേടിയവരാണ്. അത് അമ്പതിനായിരമല്ല ലക്ഷങ്ങൾ തന്നെ വരും. ഓ... സോറി.... അവർ ഉപേക്ഷിക്കുന്നത് കൃസ്തുമതമാണല്ലോ അല്ലേ... അതു മറന്നു പോയി....  പറഞ്ഞു വന്നത് മുടിയുണ്ടെങ്കിൽ എങ്ങിനെയും കെട്ടാം എന്നാണ്. തങ്ങൾക്ക് നിഷേധിക്കപ്പെടുമ്പോൾ അത് മനുഷ്യാവകാശലംഘനം. മറ്റുള്ളവർക്കാകുമ്പോൾ മതപരമായ വിധികൾ. 
   ആലുവ നിർമ്മല സ്‌കൂളിന്റെ നടപടി പ്രത്യക്ഷമാണെങ്കിൽ പരോക്ഷമായി കേരളീയ സമൂഹത്തിൽ ഇത് ശക്തി പ്രാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും മതത്തിനു ഭൂരിപക്ഷമുള്ള സ്‌കൂളുകളിൽ നിന്നു മറ്റു മതസ്ഥർ പിൻമാറിക്കൊണ്ടിരിക്കുന്ന അവസ്ഥ കേരളത്തിൽ പലയിടങ്ങളിലും വ്യാപകമായിക്കൊണ്ടിരിക്കുന്നു. നമ്മുടെ കുട്ടികൾക്ക് സെക്കുലർ ഇടങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ ഇത്തരം കന്യാസ്ത്രീകളും ദാവൂദുമാരും അമൃതാന്ദമയി സംഘവുമെല്ലാം തുല്യ പങ്കു വഹിക്കുന്ന ഒരേതൂവൽ പക്ഷികളാണ് എന്നതല്ലേ യാഥാർഥ്യം? 




No comments: