Friday, January 31, 2014

സഖാവ് ജനാബാകുമ്പോൾ



സഖാവ് ജനാബാകുമ്പോൾ
           (2008 ൽ അബ്ദുള്ളക്കുട്ടിയെ പാർട്ടി പുറത്താക്കുന്നതിനു തൊട്ടു മുമ്പായി സമകാലിക മലയാളം വാരികയിൽ എഴുതിയ നിരീക്ഷണം)
സാമൂഹ്യവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സാമ്പത്തികവുമായ സമരങ്ങളാണ് ഒരു സമൂഹത്തെ ഏതുതരത്തിലുള്ള വഴി തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ സ്വാധീനം ചെലുത്തുന്നത്. സമരങ്ങളിലൂടെയാണ് സംസ്കാരം രൂപപ്പെടുന്നത്. സ്വാതന്ത്ര്യസമരത്തിലൂടെയാണ് വംശീയതയെമറികടക്കുന്ന ഒരു ദേശീയത നാം രൂപപ്പെടുത്തിയത്. ദേശീയസംസ്കാരത്തിൽ നിന്നും വികാസം പ്രാപിച്ച ഒരു ജനകീയസംസ്കാരം കേരളത്തിന്റെ സവിശേഷതയാണ്. ഇതു രൂപപ്പെടുത്തുന നതിൽ ഏറ്റവും വലിയ പങ്കു വഹിച്ചത് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന കർഷക തൊഴിലാളി സമരങ്ങളുമാണ്. ജനകീയ സംസ്കാരം ഏറ്റവും കൂടുതൽ വേരുറപ്പിച്ചിട്ടുള്ളതാണ് കണ്ണൂരിന്റെ മണ്ണ്.
ജലത്തിലെ മൽസ്യമെന്നപോലെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന നേതാക്കളുടെ ഒരു നീണ്ടനിര തന്നെ കണ്ണൂരിനുണ്ടായിരുന്നു. വ്യക്തിയുടെ മോചനത്തെക്കാൾ സാമൂഹിക മോചനത്തിനുവേണ്ടി പ്രവർത്തിച്ചവർ. അവർ രൂപപ്പെടുത്തിയ ജനകീയസംസ്കാരത്തെ ഇന്ന് ഏറെക്കുറെ കൈവെടിഞ്ഞിട്ടുള്ളതും കണ്ണൂരിലെ ഇടതുപക്ഷനേതൃത്വമാണെന്നത് സംസ്കാരപഠിതാക്കളുടെ അന്വേഷണത്തിനു വിധേയമാക്കേണ്ടതാണ്. വായനയിൽ നിന്നും അനുഭവങ്ങലിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും ആർജിച്ച ഉയർന്ന രാഷ്ട്രീയബോധം കണ്ണൂരിന്റെ സവിശേഷതയായിരുന്നു. ഫ്യൂഡൽ മൂല്യങ്ങളെ തകർത്തു കൊണ്ടും പണിശാലകളും വായനശാലകളും ചായക്കടകളും ബാർബർഷാപ്പുളും രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ വേദികളാക്കി ക്കൊണ്ടുമാണ് ജന്മിക്കുപകരം തൊഴിലാളിയെയും ബീഡിപ്പണിക്കാരനെയും കർതൃസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന ഈയൊരു രാഷ്ട്രീയ ഭൂമിക കണ്ണൂരിന്റെ മണ്ണ് രൂപപ്പെടുത്തിയത്.
സമരങ്ങളിലൂടെ രൂപപ്പെടുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഫ്രിക്കൻ മാര്ക്സിസ്റ്റ് ചിന്തകനും നേതാവുമായ അമിൽക്കർ കബ്രാൾ പറയുന്നു. മധ്യവർഗത്തിൽ നിന്നും വന്നു ചേരുന്ന നേതാക്കൾ കർഷകരുൾപ്പെടെയുള്ള ജനസാമാന്യവുമായി കൂടുതൽ ബന്ധപ്പെടുന്നു. അവരുടെ സംസ്കാരത്തിന്റെ സമ്പന്നത നേതാക്കൾ അപ്പോഴീണ് അൽഭുതത്തോടെ മനസ്സിലാക്കുന്നത്. അവരുടെ വ്യക്തിസംസ്കാരം വളർത്തുന്നതിൽ ഇത്തരം സഹവാസത്തിന്,കൂട്ടായ പ്രവർത്തനസന്ദർഭത്തിന് വലിയ പങ്കുണ്ട്.(സംസ്കാര പഠനം സിദ്ധാന്തവും പ്രയോഗവും.)
കേരളത്തിലുൾപ്പെടെ ദേശീയ കർഷകനേതാക്കളുടെ ആത്മകഥകൾ പരിശോധിച്ചാൽ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന അനുഭവങ്ങൾ കാണാം. തൊഴിലാളി കർഷകസമൂഹവുമായുള്ളബന്ധം എങ്ങനെ അവരുടെ ലോകവീക്ഷണത്തെ മാറ്റിമറിച്ചു എന്നതിന് അനേകം ഉദാഹരണങ്ങൾ നമുക്കു കണ്ടെത്താനാവും.
തങ്ങളുടെ സംസ്കാരത്തിലലിഞ്ഞു ചേർന്ന രാഷ്ട്രീയനേതൃത്വത്തിന് കണ്ണൂരിലെ പൊതുസമൂഹം നൽകിയത് സ്നേഹ വിശ്വാസങ്ങളുടെ ഒരു ബ്ലാങ്ക് ചെക്കായിരുന്നു. ഒരുജനത കണ്ണടച്ച് ഒപ്പിട്ട ഈ ബ്ലാങ്ക് ചെക്ക് കണ്ണൂരിലെ രാഷ്ട്രീയനേതൃത്വം എങ്ങനെ ഉപയോഗിച്ചു എന്ന അന്വേഷണമാണ് ഈ കുറിപ്പു കൊണ്ട് ഉദ്ദേശിക്കുന്നത്.
80 കളിൽ സംവാദങ്ങൾക്കും ചിന്തകൾക്കും ഇടം നൽകാത്ത ഒരുതരം രാഷ്ട്രീയധ്രുവീകരണം പ്രത്യേകിച്ചും ഹിന്ദുവർഗീയതയുടെ അക്രാമകമായ കടന്നു കയറ്റത്തോടെ ഇവിടെ രൂപപ്പെട്ടുവന്നു.പതുക്കെപ്പതുക്കെ തങ്ങളുടെ കോട്ടകൾ ഭദ്രമാക്കാനുള്ള തന്ത്രങ്ങളിലും കായികശക്തിയിലും മാത്രം വിശ്വാസമർപ്പിക്കുന്ന ഒരു രാഷ്ട്രീയസംസ്കാരവും ഉദയം കൊണ്ടു. 90 കളുടെ തുടക്കത്തിൽ സോവിയറ്റ് യൂണിയന്റെ തകർച്ച സൃഷ്ടിച്ച ശൂന്യതയെ ഘോരമായ പ്രസംഗങ്ങൽ കൊണ്ട് നികത്താൻ ശ്രമിച്ചെങ്കിലും അതിനെ ആഴത്തിൽ പഠിക്കാനോ വിശകലനം ചെയ്യാനോ ആരും ശ്രമിച്ചില്ല. സാമൂഹിക മോചനം എന്ന സ്വപ്നത്തിനു മങ്ങലേറ്റപ്പോൾ വ്യക്തിപരമായ മോചനത്തിലേക്ക് സി പിഎം നേതൃത്വം പതുക്കെ പിന്മാറി. ജനജീവിതത്തെ സഹായിക്കാനായി രൂപം കൊണ്ട സഹകരണ സ്ഥാപനങ്ങൾ ലാഭകരമായ തൊഴിൽമേഖലയാക്കിമാറ്റി. ഇത്തരം തൊഴിൽ മേഖലയിലേക്കു കടക്കാനുള്ള അപ്രന്റീസ്ഷിപ്പായി യുവജനവിദ്യാർഥി രാഷ്ട്രീയം മാറി. കണ്ണൂരിന്റെ രാഷ്ട്രീയ ചിന്തയ്ക്ക് ശക്തമായ അടിത്തറ നൽകിയ ബീഡിത്തൊഴിലാളികളെ അവരുടെ മൂലധനം വലിയ കെട്ടിടനിർമ്മാണത്തിലേക്കും മറ്റും വഴിമാറ്റി      ക്കൊണ്ട് പാർട്ടി എങ്ങനെ കൈകാര്യം ചെയ്തു എന്നതും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. സഹകരണആശുപത്രികൾ,സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രികൾ,തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പോലും ഭീഷണികൊണ്ടും പിരിച്ചുവിടൽകൊണ്ടും വിജയകരമായിപരിഹരിച്ച റബ്കോ തുടങ്ങി പാർട്ടിയുടെ കിരീടത്തിലെ അവസാന പൊൻതൂവലായി അമ്യൂസ്മെന്റ് പാർക്കും.
ജനജീവിതപ്രശ്നങ്ങളിലേക്ക് ഇറങ്ങിപ്രവർത്തിക്കേണ്ട നേതൃത്വം മൂലധനസംഭരണത്തിന്റെ ഏജന്റുമാരായി മാറുന്നതോടെ ജനകീയരാഷ്ട്രീയത്തിന്റെ പതനം പൂർത്തിയാകുന്നു.
ഈയൊരു പശ്ചാത്തലത്തിൽ വേണം കണ്ണൂർ എം പി യായ എ പി അബ്ദുള്ളക്കുട്ടി അടുത്തകാലത്തായി ഉയർത്തിയ ചില വാദമുഖങ്ങളെ കാണേണ്ടത്. അതായത് സഖാവ് ജനാബായ കഥ. താൻ മതവിശ്വാസിയായ കണ്ണ്യൂണിസ്റ്റാണെന്നും നാഡീജ്യോതിഷത്തിൽ വിശ്വസിക്കുന്നതിലും മതാചാരങ്ങൾ അനുഷ്ഠിക്കുന്നതിലും തെറ്റില്ലെന്നും മറ്റും വിദ്യാർഥിയുവജനപ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന ഈ പുതിയ നേതൃ താരം മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു.
ജനകീയതയുടെ മണ്ണിൽ അബ്ദുള്ളക്കുട്ടിക്കു മാത്രമായി രു രാഷ്ട്രീയജീവിതമില്ല. അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയമായ പതനത്തെ സൂചിപ്പിക്കുന്ന ഈ പ്രസ്ഥാവനകളും വിവാദങ്ങളും കണ്ണൂർ രാഷ്ട്രീയത്തിന്റെ പതനം കൂടിയാണ്.
ജനജീവിതസന്ദർഭങ്ങളിൽനിന്നു പാർട്ടി നേതൃത്വം അകലുന്നതോടെ രാഷ്ട്രീയപ്രവർത്തനം ബ്യൂറോക്രസിയുടെ ഘടന കൈവരിക്കുന്നു.അടിത്തട്ടിൽനിന്നും മുകളിലേക്കു നീങ്ങേണ്ട ചർച്ചകൾക്കു പകരം മുകൾത്തട്ടിൽനിന്നുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന ഏർപ്പാടുമാത്രമായിത്തീരുന്നു സംഘടനാപ്രവർത്തനം. നേതൃത്വത്തോടുള്ള വിധേയത്വം മുഖ്യഗുണമായി മാറുന്നു. മധ്യവർഗങ്ങളിൽ നിന്നും വന്ന് സാധാരണജീവിതത്തിന്റെ നന്മകളേറ്റുവാങ്ങിയ നേതൃത്വത്തിനു പകരം ( എ കെ ജി,നായനാർ, കെപിആർ, സുബ്രഹ്മണ്യഷേണായി.)സാധാരണകടുബങ്ങളിൽ നിന്നു വന്നിട്ടു പോലും ഉപരിവർഗമൂല്യങ്ങൾ സ്വായത്തമാക്കിയ ഒരു നേതൃത്വത്തിന്റെ വരവ് നാം കാണുന്നു.
ചൈനയിൽ അരങ്ങേറിയ സാംസ്കാരികവിപ്ളവത്തിൽ പരിധികൾ പലതും ലംഘിക്കപ്പെട്ടു എങ്കിലും മധ്യവർഗസംസ്കാരത്തിന്റെ കടന്നുകയറ്റങ്ങൾക്കെതിരെയുള്ള വിമർശനവും പ്രയോഗവും അതിലടങ്ങിയിരുന്നു എന്ന കാര്യം വിസ്മരിച്ചുകൂടാ.(അബദ്ധത്തിൽ തീവണ്ടിയിലെ ജനറൽ കമ്പാർട്ടുമെന്റിൽ കയറേണ്ടിവന്ന പാർട്ടി നേതാവിന്റെ വിമ്മിട്ടവും അസഹ്യതയും അവതരിപ്പിക്കുന്ന ശിഹാബുദ്ദീൻ പൊയ്ത്തും കടവിന്റെ മലബാർ എക്സ് പ്രസ് എന്ന കഥ ഈയവസ്ഥയുടെ ശക്തമായ ആവിഷ്ക്കാരമാണ്.)കട്ടൻചായയും പരിപ്പുവടയും പരിഹാസ്യവും പുത്തൻപണക്കാരുടെ സംഭാവനയായ കോടികൾ പഥ്യവുമായിത്തീരുന്ന ഒരു രാഷ്ട്രീയസംസ്കാരം തീർച്ചയായും ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം വരുന്ന അണികളല്ല സൃഷ്ടിച്ചെടുത്തത്.
ജനങ്ങൾക്കിടയിലുള്ള പ്രവർത്തനങ്ങളിലൂടെ അവർക്കായുള്ള സമരങ്ങളിലൂടെ രൂപപ്പെടേണ്ട ജനകീയകർതൃബോധത്തിനു പകരം പുത്തൻപണക്കാരുമായുള്ള സഹവാസത്തിലൂടെ രൂപപ്പെടുത്തിയെടുത്ത ഒരു മുതലാളി കർതൃബോധത്തിലേക്ക് പാർട്ടിയെ നയിക്കുന്ന ദൗത്യമാണ് പുതിയ നേതൃത്വം ഇന്ന് ഏറ്റെടുത്തിട്ടുളളതെന്ന് ഏതു രാഷ്ട്രീയ വിദ്യാർഥിക്കുമറിയാം. കൈരളി ചാനലിലെ അഭിമുഖത്തിൽ ഇന്നത്തെക്കാലത്ത് ഒരു നല്ല ലഞ്ചിന് ഒരു മൂവായിരം രൂപയെങ്കിലും വേണ്ടിവരുമെന്നറിയാത്ത മലയാളികൾ നമ്മുടെയിടയിലുണ്െന്നതു നിർഭാഗ്യകരമാണെന്ന് പറഞ്ഞ ഫാരിസ് അബൂബക്കറിനെ വെറുക്കപ്പെട്ടവൻ എന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ വിശേഷിപ്പിച്ചത് ശരിയല്ലെന്നു വിലയിരുത്തിയവരാണ് സി പിഎമ്മിന്റെ സംസ്ഥാന നേതൃത്വം. തൊഴിലാളികളും ജീവനക്കാരും മറ്റും ഷെയറെടുത്തു തുടങ്ങിയ വേറിട്ട ചാനലിലായിരുന്നു ഈ അഭിമുഖം എന്നും ഓർക്കണം.
ഒരു പാർട്ടിക്ക് മൃഗീയമായ ഭൂരിപക്ഷം കൈവരുന്നതോടെ ജനാധിപത്യപരമായ സംവാദങ്ങളും വിമർശനങ്ങളും അന്യമാകുന്നു എന്നു വേണം കരുതാൻ. ഏറ്റവും അപകടകരമായ ഹൈന്ദവവർഗീയതയുടെ ഭീഷണി നിരന്തരം നേരിടേണ്ടി വന്ന കണ്ണൂരിലെ പാർട്ടി കായികമായ ശക്തിക്കു പ്രാധാന്യം നൽകുകയും ചിന്തയുടെയും സംവാദത്തിന്റെയും ഉയർന്ന തലം ഉപേക്ഷിക്കുകയും ചെയ്തു. ജനങ്ങൾക്കിടയിലെ നിരന്തരമായ പ്രവർത്തനത്തിലൂടെ നേടിയെടുക്കേണ്ട വിശ്വാസ്യതയ്ക്കു പകരം ജനങ്ങൾക്ക് ഉറക്കമില്ലാത്തതും ദുസ്വപ്നം നിറഞ്ഞതുമായ രാത്രികൾ സമ്മാനിച്ചുകൊണ്ട് ഓരോ രാഷ്ട്രീയപ്പാർട്ടികളും തങ്ങളുടെ ശക്തിമേഖലയിലെ വോട്ടെടുപ്പുകളെ പോലും കായികശക്തിയുടെ പ്രകടനകേന്ദ്രങ്ങളാക്കി മാറ്റി. സാംസ്കാരികമേഖലകളിൽ പ്രവർത്തിക്കുന്നവരുടെ വിമർശനങ്ങളെ അസഹിഷ്ണുതയോടെ പാർട്ടി നേരിട്ടു. ചിന്തയും വിമർശനങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന ജനകീയസാംസ്കാരിക മേഖല ഉപേക്ഷിക്കപ്പെട്ടാൽ ജീവൻ നഷ്ടപ്പെട്ട ഒരു ഭീകരകങ്കാളമായി പാർട്ടി മാറുമെന്നതിന് യാതൊരു സംശയവുമില്ല. മനുഷ്യവിമോചനത്തെ സംബന്ധിച്ച് ഇതുവരെ ഉണ്ടായതിൽവെച്ച് ഏറ്റവും ഉദാത്തമായ പ്രത്യയശാസ്ത്രത്തെ പിൻതുടരുന്ന ഒരു പാർട്ടിയോട് ഉണ്ടാകേണ്ട സ്നേഹം ഭയം എന്ന വികാരത്തിനു വഴിമാറും. പാർട്ടി ഇഷ്ടപ്പെടാത്ത ഒരാളോട് വഴിയിൽ സംസാരിക്കാൻ പോലും ഒരനുയായി ഭയക്കും.ഫണ്ടിങ്ങ് സംഘടനകളുടെ സ്വാധീനത്തിൽ പാർട്ടി നവഉദാരവൽക്കരണത്തിലേക്കു കൂപ്പുകുത്തുകയാണെന്നു മുന്നറിയിപ്പു നല്]കിയ ഉമേഷ്ബാബുവിന് ഇന്ന് കണ്ണൂർ ജില്ലയിൽ വേദികൾ കിട്ടുക ദുർലഭമാണ്. പാർട്ടിക്കുമേൽക്കൈയില്ലാത്ത സാംസ്കാരിക സംഘടനകളൊന്നും ഇവിടെ പൊറുപ്പിക്കപ്പെടുകയില്ല. വ്യക്തിയെ പുറത്താക്കിയാൽ മാധ്യമങ്ങൾ അതാഘോഷിക്കും എന്നതുകൊണ്ട് അത്തരമാളുകളെ നിശ്ശബ്ദമാക്കുന്നതാണ് പുതിയ രീതി. ഉറച്ച രാഷ്ട്രീയബോധവും ഉയർന്ന വിനിമയശേഷിയുമുള്ള കരിവെള്ളൂർ മുരളിക്കും ഇപ്പോൾവേദികളില്ല. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ നവലിബറൽ നയങ്ങൾക്കെതിരെയുള്ള ആഞ്ഞടിയുണ്ട്. ഇന്നത്തെ ചരിത്ര ഘട്ടത്തിൽ ഒരു സമൂഹം ജാഗ്രത്താകേണ്ടതിനെക്കുറിച്ചുള്ള മുന്നറിയിപ്പുണ്ട്.
സാമൂഹികമായ വിപത്തുകളെക്കുറിച്ച് മുന്നറിയിപ്പു നൽകുന്ന  റഡാറുകളാകേണ്ടുന്ന സാംസ്കാരിക നായകർ വിധേയരും ഭീരുക്കളുമാകുന്ന അവസ്ഥ ദയനീയമാണ്. കസേരകളെക്കാൾ പ്രത്യയശാസ്ത്രത്തെ സ്നേഹിച്ചവരും നഷ്ടങ്ങൾശീലമാക്കിയവരുമായ യഥാർഥ ഇടതുപക്ഷസാംസ്കാരിക പ്രവർത്തകരാണ് കണ്ണൂരിന്റെ നേട്ടം. ജനജീവിതത്തിൽനിന്നകന്ന് മുതലാളിത്തയക്തികളാൽ നയിക്കപ്പെടുന്ന ഇടതുപക്ഷ നേതൃത്വത്തെ തിരുത്താനും ജനതയുടെ ഇച്ഛ പകരം വയ്ക്കാനുമുള്ള ചിന്താപമായ ധീരതയെ പാർട്ടി നേതൃത്വം ഭയപ്പെടുന്നു. കണ്ണൂരിലെ പരിക്കളത്ത് വഴിവിട്ട നേതൃത്വത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി തിരിയുന്നു. ഒഞ്ചിയത്തും ഷൊർണ്ണൂരിലും ഇത് ആവർത്തിക്കുന്നു.
ഗൗരിയമ്മയെപ്പോലെയോ എം വി രാഘവനെപ്പോലെയോ പ്രഭാവമുള്ള നേതാക്കൾ ഇപ്പോൾ കേരളത്തിന്റെ പലഭാഗങ്ങളിലും ഭിന്നിച്ചു പോകുന്നവർക്കൊപ്പമില്ലെന്നോർക്കണം. ജനങ്ങളിലൊരാളായി ജീവിക്കുന്ന പ്രാദേശിക നേതാക്കളും അവരൊന്നിച്ചെടുക്കുന്ന തീരുമാനങ്ങളും അവരൊറ്റക്കെട്ടായി നീങ്ങുന്നതും നാമിതുവരെ കാണാത്ത കാര്യങ്ങളാണ്.
തൊണ്ണൂറുകൾക്കു ശേഷം കേരളത്തിൽ നടന്ന ജനകീയസമരങ്ങളെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ. 94 ൽ വിദ്യാഭ്യാസരംഗത്തെ സ്വകാര്യവൽക്കരണത്തിനെതിരെ രക്തരൂക്ഷിതമായ സമരം നടന്നു. അഞ്ചു ജീവിതങ്ങൾ കൂത്തുപറമ്പിൽ ഹോമിക്കപ്പെട്ടു. ഒരു നാടിന്റെ ഭാവി അപകടപ്പെടുത്തുന്നതിനെതിരായ ഉജ്ജ്വലമായ രക്തസാക്ഷിത്വമായിരുന്നു അത്. അതിന്റെ സ്മരണകൾ മായും മുമ്പേ സഹകരണമേഖലയിൽ പാർട്ടി തന്നെ സ്വാശ്രയ കോളജുകൾ സ്ഥാപിച്ചു. ഇതായിരുന്നു സാശ്രയ സമരത്തിന്റെ പരിസമാപ്തി.
മറ്റൊരു സമരം 2002ൽ സർക്കാർ ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു. സാധാരണക്കാരുടെ നികുതിപ്പണമെടുത്ത് സർക്കാരുദ്യോഗസ്ഥരെ തീറ്റിപ്പോറ്റുന്നതിലായിരുന്നു ആന്റണിയുടെ വേവലാതി. സാധാരണക്കാരനെയും സർക്കാരുദ്യോഗസ്ഥനെയും വേറെ വേറെയാക്കിയ ആന്റണിയുടെ തന്ത്രത്തിൽ ഇടതുപക്ഷവും വീണു. പാർട്ടി സ്വാഭാവികമായും സാധാരണക്കാരുടെ കൂടെയായിരിക്കുമല്ലോ. വൈകിയ ഘട്ടത്തിലാണ് പാർട്ടി സമരത്തിനു പിന്തുണ പ്രഖ്യാപിച്ചത്.
2003 ലെ മുത്തങ്ങ സമരം സവിശേഷശ്രദ്ധ ആകർഷിക്കുന്നതാണ്. വെടിവെപ്പു നടന്നതിനു പിറ്റേദിവസം പോലീസ് ആദിവാസിക്കുടിലുകളിൽ കാട്ടിക്കൂട്ടിയ അതിക്രമങ്ങൾക്ക് അന്തമില്ല. പോലീസ് അതിക്രമം തുടർന്നാൽ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന്  വെളിയം ഭാർഗവൻ അക്രോശിച്ചു. ഇറാക്കിൽ അമേരിക്ക ബോംബിട്ടപ്പോൾ ഉറങ്ങിപ്പോയ ഗോർബച്ചേവിനെ മറന്നു പോയോ? റഷ്യ എന്തെങ്കിലും പ്രതികരിക്കുമെന്ന് നാമെല്ലാം ആഗ്രഹിച്ചതാണ്. അതുപോലെ പിണറായി വിജയന്റെ കരുത്തുറ്റ ഒരു വാക്ക് ഉയരുമെന്നും സഖാക്കൾ നിസ്വരായ ആദിവാസികൾക്ക് പ്രതിരോധം തീർക്കുമെന്നും നാമെല്ലാം വ്യാമോഹിച്ചു. നരനായാട്ടിന്റയും ആദിവാസികളുടെ ദൈന്യതയുടെയും ദൃശ്യങ്ങൾ ചാനലുകൾക്കു പ്രധാന വിഭവമായപ്പോൾ പൊതുസമൂഹത്തിന്റെ മനസ്സ് മുത്തങ്ങയിലെ ആദിവാസിസമൂഹത്തിനൊപ്പമായി. അപ്പോഴാണ് രാഷ്ട്രീയമായ നേട്ടത്തെക്കുറിച്ച് പാർട്ടി നേതൃത്വം ബോധവാന്മാരായത്. ഉടനെ പാർട്ടിയുടെ നേതൃത്വത്തിൽ രൂക്ഷമായ സമരം തന്നെ കണ്ണൂരിൽ നടന്നു. പക്ഷേ അത് ആദിവാസികൾക്കു വേണ്ടിയായിരുന്നില്ലെന്നു മാത്രം.
ഇന്ന് സമസ്താപരാധങ്ങളും കോടതിയുടെ തലയിൽ വെച്ച് വഴിവിട്ട അനുരഞ്ജനങ്ങളിലും ഉപജാപങ്ങളിലും ചതിക്കുഴികളിലും മുങ്ങിത്താഴുന്ന വിദ്യാഭ്യാസരംഗം കാണുമ്പോൾ സ്വാശ്ര.സമരത്തിന്റെ പരിസമാപ്തിയെക്കുറിച്ച് ആര് സങ്കടപ്പെടാതിരിക്കും?
മേൽപ്പറഞ്ഞ സമരങ്ങളൊഴിച്ചാൽ തൊണ്ണൂറുകൾക്കു ശേഷമുള്ള മറ്റു സമരങ്ങളുടെ സ്വഭാവം ഒന്നു വിശകലനം ചെയ്തു നോക്കൂ. ഓരോ ബ്രാഞ്ചിൽ നിന്നും നിശ്ചിത എണ്ണം ആൾക്കാരെ ബ്ലോക്ക് ജില്ല സംസ്ഥാന കേന്ദ്രങ്ങളിലെത്തിച്ച് സെക്രട്ടറിയേറ്റ് മാർച്ചും കലക്ടറേറ്റ് വളയലും പോസ്റ്റ് ഓഫീസ് ഉപരോധവും പോലുള്ള അനുഷ്ഠാന സമരരൂപങ്ങൾ ആവർത്തിക്കുന്നതു കാണാം. (എൻ ജി ഒ സംഘടനകളുടെ ഇത്തരം അനുഷ്ഠാനസമരരീതികൾ എങ്ങനെ പാർട്ടിയിൽ കടന്നു കയറി എന്നതും പഠനവിധേയമാക്കേണ്ടതാണ്.) ഇടതുവലതായിധ്രുവീകരിക്കപ്പെട്ട കേരളരാഷ്ട്രീയത്തിൽ ഇടവിട്ടായാലും ഭരിക്കാമെന്ന ആത്മവിശ്വാസത്തിലേക്കും ഇതേകാലത്തോടെ പാർട്ടി എത്തിച്ചേരുന്നു. തൊണ്ണൂറുകൾക്കു ശേഷം രൂപപ്പെട്ട ഇത്തരമൊരു സവിശേഷമായ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രതിനിധിയാണ് അബ്ദുള്ളക്കുട്ടി.
യാഥാസ്ഥിതിക മുസ്ലിം കടുംബത്തിൽ ജനനം. ചെറപ്പത്തിലേ ഭക്തിയിൽ തൽപ്പരൻ. പിന്നീട് ഐടിഐ പഠനം. അവിടെ എല്ലാവരും എസ്എഫ് ഐ. അബ്ദുള്ളക്കുട്ടിയും എസ് എഫ് ഐ. പിന്നീട് എസ് എൻ കോളജിൽ യൂണിയൻ ഭാരവാഹി. യാഥാസ്ഥിതികസമൂഹത്തിലെ ലീഗ്കാരിൽനിന്നും മർദ്ദനം. അത് ക്ലിക്കായി. പിന്നീട് ജില്ലാ കൗൺസിൽ മെമ്പർ. 98 മുതൽ മുല്ലപ്പള്ളിയെ തോൽപിച്ച് ജയന്ര് കില്ലറായി അൽഭുതക്കുട്ടി. ത്യാഗപൂർണമായ ജീവിതമോ ഉയർന്ന രാഷ്ട്രീയബോധമോ അല്ല പൈങ്കിളിവൽക്കരിക്കപ്പെട്ട ഒരു രാഷ്ട്രീയജീവിതത്തിന്റെ വിജയമായിരുന്നു അതെന്ന് രാഷ്ട്രീയബോധമുള്ളവർ പറയും.
വളരെ ചെറുപ്പത്തിലേ ലഭിച്ച നേതൃപദവിയുടെ സുഖം, പാർലമെന്റിലെ പത്തു വർഷത്തെ സുഖവാസം. വർങ്ങളോളം ജനങ്ങളെ സ്റ്റേജിൽ നിന്നു മാത്രം നോക്കിക്കണ്ടുശീലിച്ച ഇത്തരമൊരാൾക്ക് ഏരിയാക്കമ്മറ്റിയിലേക്ക് തിരിച്ചു വന്ന് ജനജീവിതങ്ങളുടെ അലോസരങ്ങളിലൂടെ കടന്നു പോവുക സാധ്യമാണോ? നേരത്തേ തന്നെ പാർട്ടിക്ക് അനഭിമതനായതു കൊണ്ട് നല്ല സ്ഥാനങ്ങൽ കിട്ടാൻ സാധ്യത കുറവ്. അതുകൊണ്ട് മറ്റെന്തങ്കിലും ബിസിനസ്സിലേക്കു നീങ്ങുകയാണു ബുദ്ധി. അതിനുള്ള പശ്ചാത്തലമൊരുക്കൽ മാത്രമാണ് മാധ്യമങ്ങളെ സമീപിച്ചുള്ള ഇന്റർവ്യൂവും ക്യാമറയ്ക്കു പോസുചെയ്തുള്ള പെരുന്നാൾ നമസ്കാരവുമെല്ലാം.
യാഥാസ്ഥിതിക മുസ്ലിം കൃസ്ത്യൻ കടുംബങ്ങളിൽ നിന്നു കമ്മ്യൂണിസ്റ്ഖു പാർട്ടിയിലേക്കും അതിന്റെ പ്രത്യയശാസ്ത്രത്തിലേക്കുമുള്ള സഞ്ചാരം ഏറെ ദുർഘടം പിടിച്ചതാണ്. പൊതുവെ ലിബറലായ ഹിന്ദുസമൂഹങ്ങളിൽ നിന്നു വരുന്ന നേതാക്കൾ പോലും വിശ്വാസത്തിന്റെ പിന്നാലെ പോകുമ്പോൾ അബ്ദുള്ളക്കുട്ടിയെ ആർക്കു കുറ്റം പറയാനാവും?
ശൈശവത്തിലും ബാല്യത്തിലും രൂപപ്പെടുന്ന വിശ്വാസങ്ങൾ പിൽക്കാലം മുഴുവൻ വ്യക്തിയെ സ്വാധീനിക്കും. ശാസ്തരമേറെ പഠിച്ചവർ തന്നെ ശാസ്ത്രബോധമേതുമില്ലാതെ പല പല വിശ്വാസങ്ങളുടെ പിന്നാലെ പായുന്നത് നാം കാണാറുണ്ടല്ലോ? എന്നാൽ വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത പഴയ കമ്മ്യൂണിസ്റ്റുകാർ അന്തമറ്റ സംവാദങ്ങളിലൂടെയും തർക്കങ്ങളിലൂടെയും സ്വജീവിതാനുഭവങ്ങളിലൂടെയുമാണ് ഇത്തരം വിശ്വാസ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിരുന്നത്. അബ്ദുള്ളക്കുട്ടിയെപ്പോലൊരാൾക്ക് അതുമാത്രം പോരാ. തന്റെയുള്ളിൽ തറഞ്ഞുപോയ വിശ്വാസങ്ങളെ ഉച്ചാടനം ചെയ്യണമെങ്കിൽ സൈദ്ധാന്തികമായ അന്വേഷണം കൂടി ആവശ്യമായിരുന്നു. എന്നാൽ ബർലിൻ കുഞ്ഞനന്തൻ നായരുടെ വീട്ടിൽ താമസിച്ചു പഠിച്ച കാലത്തു പോലും അതിനു സഹായകമായ പുസ്തകങ്ങൾ തെരഞ്ഞെടുത്തു വായിക്കാനോ സംശയങ്ങൾ ദൂരൂകരിക്കാനോ അബ്ദുള്ളക്കുട്ടി ശ്രമിച്ചിട്ടില്ലെന്നു തീർച്ച. പാർട്ടിക്കു നിർണ്ണായക ഭൂരിപക്ഷമുള്ള സമൂഹങ്ങളിൽ ദൈനംദിന പ്രസംഗങ്ങൾക്കുതകുന്ന പരിമിത ജ്ഞാനം മാത്രമേ പാർട്ടി ആവശ്യപ്പെടുന്നുള്ളൂ.
വിശ്വാസം തെറ്റല്ല. ടി കെ ഹംസ വിശ്വാസിയാണ്. വിശ്വാസികൾ അനേകം പാർട്ടിയിലുണ്ട്. എന്നാൽ പാർലമെന്റിലെ രണ്ടാം ടേം കഴിയാൻ നാളുകൾ മാത്രം ബാക്കി നിൽക്കേ ഇത്തരമൊരു വിശ്വാസപ്രതിസന്ധി നേരിടുന്ന അബ്ദുള്ളക്കുട്ടിക്ക് ബർലിൻ കുഞ്ഞനന്തൻ നായരുടെ വിശേഷണമാണ് ഏറ്റവും അനുയോജ്യം -ആത്മവഞ്ചകൻ.
ഒരു പക്ഷേ വിശ്വാസത്തിന്റെയും മതത്തിന്റെയും പ്രശ്നം ഉന്നയിച്ച് വിശാസിയെ തഴയുന്നുവെന്ന പ്രതീതി ജനിപ്പിച്ച് വീണ്ടു തന്റെ സ്ഥാനാർഥിത്വം അംഗീകരിപ്പിക്കുന്നതിലേക്കു സി പിഎം നേതൃത്വത്തെ നിർബന്ധിതരാക്കുക എന്ന തന്ത്രവും ഇതിന്റെ പിന്നിലുണ്ടാവാം. ന്യൂനപക്ഷ വോട്ടും വിശ്വാസവും എന്ന കുഴിയിൽ പാർട്ടി വീണാലും അൽഭുതപ്പെടാനില്ല.
അബ്ദുള്ളക്കുട്ടിയുടെ സംശയങ്ങൾ തീർക്കും എന്നാണ് പാർട്ി ജില്ലാ സസെക്രട്ടറി പറയുന്നത്. ആരു തീർക്കും? പൂമൂടലിലും മോമോദീസയിലും പെട്ടുഴലുന്ന നേതാക്കളാണോ ഈ സംശയം തീർക്കുക?
ഒരു പക്ഷേ തന്റെ നാട്ടിലേക്ക്, അതിന്റെ സമീപപ്രദേശങ്ങളിലേക്ക് തിരിച്ചു ചെന്നാൽ അബ്ദുള്ളക്കുട്ടിക്ക് തന്റെ വിശ്വാസപ്രതിസന്ധികൾ പലതും പരിഹരിക്കാനാവും. നാറാത്തും അതിന്റെ ചുറ്റുവട്ടങ്ങളിലും ഉയർന്നരാഷ്ട്രീയ ബോധവും അഗാധമായ മനുഷ്യസ്നേഹവും മനുഷ്യവിമോചന സ്വപ്നങ്ങളും വച്ചു പുലർത്തുന്ന സഖാക്കളുടെ വംശം കുറ്റിയറ്റു പോയിട്ടില്ല. തന്റെയും തന്റെ കടുംബത്തിന്റെയും ജീവിതത്തെക്കാൾ പാർട്ടിയെയും സമൂഹത്തെയും സ്നേഹിച്ച വീട്ടിലേക്ക് ഒരു നല്ല വഴി പോലും ഉണ്ടാക്കിയെടുക്കാൻ കഴിവില്ലാത്ത ുഴയപാർട്ടി സിക്രട്ടറി ചടയൻ ഗോവിന്ദന്റെ ജീവിതത്തിൽ നിന്നും പലതും പഠിക്കാനുണ്ടാവും. പക്ഷേ അബ്ദുള്ളക്കുട്ടിയെപ്പോലൊരാൾക്ക് ഇനി തിരിച്ചു പോകാനാവില്ല. പാർട്ടി അത്രമേൽ മുന്നേറിക്കഴിഞ്ഞു.