Saturday, May 18, 2013

മന്ത്രവാദം

മന്ത്രവാദം


 ഇത് ഒരു അനുഭവ കഥയാണ്.(കഥയാണ് എന്ന് എഴുതിയത് തടയുന്നില്ല .അനുഭവം തന്നെയാണ്).വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നത്.ഉപ്പയുടെ അടുത്ത സുഹൃത്തും ഇസ്മിന്റെ (മന്ത്ര വാദം) പണി അറിയുന്നതുമായ ഒരു മുസല്യാരുണ്ടായിരുന്നു.അവരുടെ മകളെ കല്യാണം കഴിച്ചത് എന്റെ ബന്ധത്തിലെ എളേപ്പ ആണ്.തെക്കുനിന്നു കുടിയേറി വന്നത് കൊണ്ട് തിരുവിതാംകൂര്‍ മുസ്ല്യാര്‍കഎന്നാണ് എല്ലാവരും വിളിച്ചിരുന്നത്‌.കൃസ്ത്യന്‍ ഭാഷയില്‍ സംസാരിക്കുന്നതു കൊണ്ട് ചേട്ടന്‍ മുസ്ല്യാര്‍ക്ക എന്ന് ഞങ്ങള്‍ കുട്ടികള്‍ രഹസ്യമായി വിളിച്ചിരുന്നു. ചേട്ടന്‍ ഭാഷ സംസാരിക്കുന്ന മാപ്പിള ഞങ്ങള്‍ക്കൊരല്ഭുതമായിരുന്നു.(കുടിയേറ്റക്കാരന്‍ സുഹൃത്തിന്റെ കൂടെ വന്ന തിരുവിതാംകൂറ്കാരന്‍ മുസ്ലിമിനെ പണ്ട് കുറ്റ്യാടിക്കാര്‍ വെള്ളിയാഴ്ച പള്ളിയില്‍ കയറ്റിയില്ലെന്ന് ഒരു സുഹൃത്ത്‌ പറഞ്ഞു കേട്ടിരുന്നു.)മുസ്ല്യാര്‍ക്ക ഇടക്കെല്ലാം വീട്ടില്‍ കൂടും.അപ്പോള്‍ രാത്രി വൈകും വരെ പലസ്ഥലത്തും മന്ത്രവാദത്തിനു പോയ കഥകള്‍ പറയും. കാസറഗോഡ് ഒരു സ്ഥലത്ത് അദ്ദേഹം ഒരു ഒഴിപ്പിക്കലിന് പോയി.ഒരു സ്ത്രീക്കയിരുന്നു ബാധ. ഒഴിപ്പിക്കുന്നതിന് തുകയൊക്കെ പറഞ്ഞുറപ്പിച്ചു.രണ്ടു ദിവസം നീണ്ട മന്ത്ര വാദത്തോടെ സ്ത്രീക്ക്ബാധ ഒഴിഞ്ഞു.മൂന്നു ദിവസത്തെ ഒഴിപ്പിക്കലയിരുന്നു ആദ്യം പറഞ്ഞത്. അത് കൊണ്ട് പറഞ്ഞ തുക മുഴുവന്‍ കൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. വാക്ക് തര്‍ക്കമായി. തമ്മില്‍ തെറ്റി. മുസല്യാര്‍ക്ക ബാധയെ കുടുക്കിയ കുടത്തിന്റെ വായ തുറന്നു.അത്ഭുതം! സ്ത്രീക്ക് നിമിഷം ബാധ കൂടി.ഇത്തരം അനേകം കഥകള്‍ അദ്ദേഹം പറയും. അന്ധവിശ്വാസങ്ങളുടെ സര്‍വ വിജ്ഞാന കോശങ്ങളായിരുന്നു എന്റെ വീട്ടുകാരെങ്കിലും ഇതൊക്കെ വെറും ബടായി എന്ന് കരുതാന്‍ മാത്രം കോളേജ് വിദ്യാഭ്യാസകാലം അന്ന് എന്നെ തുണച്ചിരുന്നു.(അത് സംഭാവ്യമാണെന്ന് പിന്നീടു ഞാന്‍ തിരിച്ചറിയുന്നുണ്ട് .) എങ്കിലും അത്തരം കഥകള്‍ കേട്ടിരിക്കാന്‍ നല്ല രസമായിരുന്നു. മലപ്പുറത്തേക്ക് കല്യാണം കഴിഞ്ഞു പോയ മൂത്ത പെങ്ങള്‍ വര്‍ഷത്തില്‍ രണ്ടു മാസം വീട്ടില്‍ വന്നു നില്‍ക്കുമ്പോള്‍ പന്തായും പമ്പരമായും രൂപം മാറി വരുന്ന ഒടിയന്മാരുടെയും പാമ്പിന്‍പകകളുടെയും വിചിത്രമായ കഥകള്‍ കൊണ്ട് വരുമായിരുന്നു.(മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം അവളോട്‌ കഥകള്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ അത്തരം കഥകളൊന്നും തനിക്കോര്‍മ്മയില്ലെന്നും താനതൊന്നും പറഞ്ഞിട്ടില്ലെന്നും അവള്‍ ഉറപ്പിച്ചു പറഞ്ഞു.) അവള്‍ യൌവനത്തില്‍ കേട്ട കഥകള്‍ അവള്‍ക്ക് മറക്കാമെങ്കിലും കുട്ടിക്കാലത്ത് കേട്ടവ എനിക്ക് മറക്കാനാവില്ല.
മുസല്യാര്‍ക്കയുടെ ഒരു മന്ത്രവാദത്തിനു ഞാന്‍ സാക്ഷിയായ കഥയാണ് ഇവിടെ (പിന്നെയും കഥ)പറയാന്‍ പോകുന്നത്. നേരത്തെ സൂചിപ്പിച്ചു,ബന്ധത്തിലെ എളേപ്പ കെട്ടിയത് അദ്ധേഹത്തിന്റെ മകളെയാണെന്ന്. മകള്‍ക്ക് അഥവാ എന്റെ എളേമ്മക്ക് തന്നെയാണ് ബാധ. പലപ്പോഴും എളേമ്മ ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്നു.ഇരുട്ടില്‍ വാതില്‍ തുറന്നു മുറ്റത്തേക്കിറങ്ങി അബോധാവസ്ഥയില്‍ നടക്കുന്ന എളേമ്മയെ എളേപ്പ പിന്നാലെ ചെന്ന് തൊടേണ്ട താമസം താഴെ വീഴും.സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ക്കും വിവാഹ പ്രായമെത്തിയ പെണ്മക്കളെക്കുറിച്ചുള്ള വിചാരങ്ങള്‍ക്കുമിടയില്‍ രൂപപ്പെട്ടതയിരുന്നു എളേമ്മയുടെ സ്വപ്നാടനം എന്ന സോമ്നാംബുലിസം. എന്നാല്‍ പത്തു മുപ്പതു കൊല്ലം മുമ്പത്തെ എന്റെ കുടുംബക്കാരുടെ ശാസ്ത്രീയ യുക്തികള്‍ വെച്ച് (ഇന്നത്തെയും)ഇത് പ്രേത ബാധയല്ലാതെ മറ്റൊന്നുമായിരുന്നില്ല.ബാധയെങ്കില്‍ ഒഴിപ്പിച്ചേ പറ്റൂ.
മുസല്യാര്കയെ വിവരമറിയിച്ചു.സ്വന്തം മകളാണല്ലോ.വന്നു.മന്ത്ര വാദത്തിനുള്ള ഒരുക്കങ്ങളാക്കി. ഞാന്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ എതിരന്‍ കതിരവനായി നില്‍ക്കുന്ന കാലം.ഉമ്മ എന്നോട് പറഞ്ഞു. നീ വന്നു കാണ്. അപ്പോള്‍ നിനക്ക് വിശ്വാസം വരും.ഉമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ചെന്നു. വര്‍ഷങ്ങള്‍ക്കു ശേഷവും ഞാനത് കൃത്യമായി ഓര്‍ക്കുന്നു. വീട്ടിനുള്ളില്‍ തന്നെ ഹോമകുണ്ഡം ഒരുക്കിയിരുന്നു.അതിനൊരു വശത്ത് എളേമ്മ, മറുവശത്ത് മുസല്ല്യാര്‍ക്ക.അദ്ദേഹം കോഴിമുട്ടയില്‍ എന്തൊക്കെയോ എഴുതുകയാണ്.ഒപ്പം എന്തൊക്കെയോ അറബി സൂക്തങ്ങള്‍ ചൊല്ലുന്നുമുണ്ട്‌. പ്ലാവിന്റെ ചെറുവിറകുകള്‍ കൊണ്ട് ഹോമകുണ്ഡം എരിയുന്നു .ബന്ധുക്കളായ കുറച്ചു പേര്‍ ചുറ്റിലും കുറച്ചു മാറിയുമോക്കെയുണ്ട്‌. മുസല്ല്യാര്‍ക്ക ചൊല്ലലുകള്‍ക്ക് തീവ്രത കൂട്ടി.ഉയര്‍ന്നും താഴ്ന്നും പിന്നെയും ഉയര്‍ന്നും പോകുന്ന മന്ത്രങ്ങള്‍.ചെണ്ടയുടെ മുറുക്കം പോലെ മന്ത്രങ്ങളും മുറുകിത്തുടങ്ങി. യാ ശൈഖുല്‍ മുഹിയുദ്ദീന്‍ ,യാ ശൈഖുല്‍ മുഹിയുദ്ദീന്‍ , യാ ശൈഖുല്‍ മുഹിയുദ്ദീന്‍ ചൊല്ലുകള്‍ ഉയര്‍ന്നുയര്‍ന്നു ഉച്ചസ്ഥായിയിലെത്തി. കാലിലൂടെ ഒരു തരിപ്പ് കയറുന്നത് പോലെ തോന്നി എനിക്ക്. എളേമ്മ പതുക്കെ വിറക്കാന്‍ തുടങ്ങി.ശരീരമാസകലം വിറ തന്നെ.ചില മന്ത്രങ്ങളോതി എന്തൊക്കെയോ വസ്തുക്കള്‍ മുസല്ല്യാര്‍ക്ക ഹോമകുണ്ഡത്തിലേക്കിടുന്നു, ഊതുന്നു. പല തവണ ... പിന്നെ അദ്ദേഹം ആരാ എന്തിനാ എന്നൊക്കെ എളേമ്മയോട് ചോദ്യമാണ്‌. ചില മുരളലുകള്‍ മാത്രം എളേമ്മയില്‍ നിന്ന് പുറപ്പെട്ടു. പിന്നെയും ചോദ്യം ചെയ്യലുകള്‍.ഒടുവില്‍ അദ്ദേഹം ചൂരല്‍ വടിയെടുത്തു ചുഴറ്റി. അശ് ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹു എന്ന കലിമ ഉറക്കെ ചൊല്ലി ഏറ്റു പറയാന്‍ ആവശ്യപ്പെട്ടു.എളേമ്മക്ക് പരിഹാസ ഭാവം.പിന്നെയുംഭീഷണിയായി.വടി കൊണ്ട് നിലത്തു രണ്ടടി. ഒടുവില്‍ എളേമ്മ മിണ്ടി. പുച്ഛത്തോടെ തന്നെ.അഷു ശു ശു ശു ശു എന്ത് വേദമാപ്പാ ഇത്. കാര്യം മനസ്സിലായില്ലേ?കൂടിയത് ഹിന്ദു പ്രേതമാണ്‌.അതിനെങ്ങനെ കലിമ ശഹാദത്ത് ചൊല്ലാന്‍ കഴിയും?ഉമ്മ എന്നെ നുള്ളി. എന്റെ മുഖത്തേക്ക് നോക്കി.
നിനക്ക് ഇപ്പോള്‍ മനസ്സിലായില്ലേ എന്ന വിജയഭാവംഏതായാലും മന്ത്രവാദത്തോടെ എളേമ്മയുടെ അസുഖം മാറി.വളരെ ചെറുപ്പത്തിലേ മനസ്സില്‍ കുടിയേറിയ പലതും അബോധ മനസ്സില്‍ ഉറച്ചു പോകുന്നു എന്ന് ഉമ്മയെ പഠിപ്പിച്ചു കൊടുക്കാന്‍ എനിക്കാവില്ല. എളേമ്മയുടെ മേല്‍ രണ്ടു പ്രേതങ്ങളുണ്ടായിരുന്നത്രേ. രണ്ടിനെയും അന്ന് ഒഴിപ്പിച്ചു.അവയെ കുഴിച്ചിട്ട സ്ഥലം തപ്പിപ്പിടിക്കാനും അഴിച്ചു നോക്കാനും എന്റെ ഉള്ളിലെ അന്നത്തെ ടി കോവൂര്‍ ശ്രമിച്ചെങ്കിലും ഭയം നിര്‍ദയം മേല്‍ക്കൈ നേടി.എളേമ്മ മന്ത്ര വാദത്തിനിടയില്‍ പ്രേതങ്ങളുടെ പേരുകള്‍ പറഞ്ഞിരുന്നു.അവരുടെ ചെറുപ്പത്തില്‍ അപമൃത്യു സംഭവിച്ച പെണ്‍കുട്ടികളുടെ പേരുകളായിരുന്നു അത് എന്ന് മനസ്സിലാക്കാന്‍ എന്നിലെ കോവൂരിന് കഴിഞ്ഞു. ഒരു മന്ത്രവാദമറിയുന്ന ആളുടെ മകളായി ജനിച്ച അവരുടെ കുട്ടിക്കാലത്തെ ഭരിച്ചിരുന്നത് ഏതൊക്കെ ദുര്‍മൂര്‍ത്തികളാവും? കുട്ടിക്കാലം സൃഷ്ടിച്ച തലവരകളില്‍ നിന്ന് മനുഷ്യന് പെട്ടെന്നൊന്നും മോചനം നേടാന്‍ കഴിയില്ല. കുട്ടിക്കാലത്ത് രാത്രി മൂത്രമൊഴിക്കാന്‍ പുറത്തിറങങുന്ന സന്ദര്‍ഭം ഇന്നും കൌതുകത്തോടെ ഓര്‍ത്തു പോകുന്നു.പിന്നില്‍ രണ്ടു പേരെങ്കിലും കാവല്‍ വേണം.മുന്‍പിലെ ഇരുട്ടില്‍ പ്രേതങ്ങള്‍ എന്തൊക്കെ രൂപങ്ങളാണ് കൈക്കൊള്ളുക.കറന്റ്‌ പ്രേതങ്ങളെയൊക്കെ ആട്ടിപ്പായിച്ചു. ഇന്നവ ടി വി സീരിയലുകളുടെ വെള്ളിവെളിച്ചത്തില്‍ വന്നു കുട്ടികളെ പേടിപ്പിക്കുന്നു. അദൃശ്യമായ ഏതെങ്കിലും പ്രേതത്തിന്റെയോ ആത്മാവിന്റെയോ സാന്നിധ്യത്തെക്കുറിച്ച് ഒരു തരിമ്പു പോലും വിശ്വാസമില്ലാതാക്കുന്നതിന് വായനയും അനുഭവങ്ങളും അന്വേഷണങ്ങളുംഎന്നെ തുണച്ചു എങ്കിലും ഇന്നും ഇരുട്ടില്‍ വിജനമായ ഒരു വഴിയിലൂടെ നടക്കുമ്പോള്‍ അദൃശ്യമായ പ്രേതരൂപങ്ങള്‍ സൃഷ്ടിച്ചു നേര്‍ത്തൊരു ഭയത്തിലേക്കു എന്നെ തള്ളിയിടാന്‍ നോക്കുന്നത് കുട്ടിക്കാലത്തെ തലവരകള്‍ തന്നെയാണ്‌.അന്ധവിശ്വാസങ്ങള്‍ മാത്രമല്ല വിശ്വാസവും തലവരകളുടെ സൃഷ്ടിയാണെന്ന് നാം തിരിച്ചറിയാറില്ലസത്യത്തില്‍ പലർക്കും അതിന്റെ ആവശ്യവുമില്ല. ചെറുപ്പത്തിലേ കുത്തിവെക്കുന്ന ജാതിബോധത്തിലും മതബോധത്തിലും പല തരം വിശ്വാസങ്ങളിലും ആണ്ടുമുഴുകി അതില്‍ അഭിരമിച്ച് ജീവിച്ചു പോകുന്നതാണ് കരണീയം. വായിക്കുക,ചിന്തിക്കുക,അന്വേഷിക്കുക ഇവയെല്ലാം വലിയ ഉത്തരവാദിത്തങ്ങളത്രേ. അത്കൊണ്ട് ഉറച്ചു വിശ്വസിക്കുകതിരുകേശം നബിയുടെത് തന്നെ.മകരജ്യോതി സ്വയംഭൂ തന്നെ.